കേരളീയം

ഇരിക്കൂറില്‍ 60ഓളം കുട്ടികള്‍ക്ക് സൂര്യാഘാതം

ഇരിക്കൂര്‍: ചൂട് കഠിനമായ കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ പെരുവളത്തുപറമ്പ് റഹ്മാനിയ യതീംഖാന എ.എല്‍.പി സ്കൂളിലെ 60ഓളം വിദ്യാര്‍ഥികള്‍ക്ക് സൂര്യാഘാതമേറ്റു.

ഒന്നുമുതല്‍ നാലാംക്ലാസ് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കാണ് സൂര്യാഘാതത്തിന്റെ രോഗലക്ഷണങ്ങള്‍ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. കുട്ടികളുടെ സൂര്യപ്രകാശം തട്ടിയ ശരീരഭാഗങ്ങളില്‍ ചുവന്ന് കരുവാളിച്ചു. അഹസ്യമായ ചൊറിച്ചിലും ശരീരത്തില്‍ പൊടിപ്പുകളും ഉണ്ടായി. കഴുത്തിലും മറ്റും പ്രത്യേക നിറവ്യത്യാസവുമുണ്ടായിരുന്നു. ഏതാനും കുട്ടികള്‍ക്ക് തലകറക്കം, ഛര്‍ദി, തലവേദന, പനി എന്നിവയുമുണ്ടായി.

ഒരാള്‍ക്ക് കൂടി പൊള്ളല്‍; വിദഗ്ധ സംഘം ഇന്നെത്തും

പാലക്കാട്: ഒരാഴ്ചയായി കൊടുംചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയില്‍ വ്യാഴാഴ്ച ഒരാള്‍ക്ക് കൂടി സൂര്യാഘാതത്തെ തുടര്‍ന്ന് പൊള്ളലേറ്റതായി ഔദ്യോഗിക സ്ഥിരീകരണം. വടക്കഞ്ചേരിക്കടുത്ത കിഴക്കഞ്ചേരി ഇളവമ്പാടം ഹംസയുടെ മകന്‍ ആരിഫിനാണ് (22) സൂര്യാഘാതമേറ്റതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് ജില്ലയില്‍ സൂര്യാഘാതമേറ്റവരുടെ എണ്ണം ഏഴായി.

വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍

കല്‍പറ്റ: വയനാട് ഹര്‍ത്താല്‍ ഇന്ന്. കാര്‍ഷിക മേഖലയോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച്  ഫാര്‍മേഴ്സ് റിലീഫ് ഫോറവും  ബത്തേരി^മൈസൂര്‍ പാതയില്‍ രാത്രി യാത്രാ നിരോധവുമായി ബന്ധപ്പെട്ട്  യു.ഡി.എഫ് ജില്ലാ കമ്മിറ്റിയും  വ്യാപാരി വ്യവസായി ഏകോപന സമിതിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. 

രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ദേശീയപാത 212ല്‍ ബന്ദിപ്പൂര്‍ വനമേഖലയില്‍ തുടരുന്ന രാത്രികാല ഗതാഗത നിരോധം കര്‍ണാടക ഹൈകോടതി ശരിവെച്ചത് കേസ് നടത്തുന്നതില്‍ കേരള സര്‍ക്കാറിനുണ്ടായ പരാജയം കൊണ്ടാണെന്നാരോപിച്ചാണ് യു.ഡി.എഫ് ഹര്‍ത്താല്‍.

ബാത്ത്റൂമില്‍ മൊബൈല്‍ കാമറ; ഹോട്ടലില്‍ സംഘര്‍ഷം

കോഴിക്കോട്: ബാത്ത്റൂമില്‍ മൊബൈല്‍ കാമറ സ്ഥാപിച്ച് പെണ്‍കുട്ടിയുടെ പടമെടുക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റിനടുത്ത സാഗര്‍ ഹോട്ടലില്‍ സംഘര്‍ഷം. സംഭവത്തില്‍ പ്രതിഷേധിച്ച് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ഹോട്ടലിലേക്ക് നടന്ന മാര്‍ച്ച് അക്രമാസക്തമായി. കല്ലേറില്‍ ഹോട്ടലില്‍ മുന്‍ഭാഗം തകര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ജീവനക്കാരനെ നടക്കാവ് പൊലീസ് അറസ്റ്റുചെയ്തു.

വ്യാഴാഴ്ച മൂന്നുമണിയോടെയാണ് സംഭവം. കാമറ ഫോണ്‍ സ്ഥാപിച്ച കല്ലാനോട് എരാട്ടുമുഴി അഖില്‍ ജോസാണ് (23) അറസ്റ്റിലായത്.

ഉപഭോഗം കൂടി: വൈദ്യുതി ബോര്‍ഡ് വെള്ളംകുടിക്കുന്നു

തിരുവനന്തപുരം: വേനല്‍ തീക്ഷ്ണതയില്‍ ഉപഭോഗം കുത്തനെ വര്‍ധിച്ചതോടെ ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാന്‍ വൈദ്യുതി ബോര്‍ഡ് വെള്ളം കുടിക്കുന്നു. ഉപഭോഗത്തിന്റെ കാര്യത്തില്‍ ഓരോ ദിവസവും റെക്കോഡാണ്. ഫെബ്രുവരി കഴിഞ്ഞ ശേഷം 50 ദശലക്ഷം യൂനിറ്റില്‍ താഴേക്ക്  പോയിട്ടില്ല. എസ്.എസ്.എല്‍.സി ^പ്ലസ് ടു പരീക്ഷകളും ഐ.പി.എല്‍ ക്രിക്കറ്റും വരുന്ന ഘട്ടത്തില്‍ വീണ്ടും ഉപഭോഗം വര്‍ധിക്കുമെന്നാണ് കണക്ക്കൂട്ടല്‍. ഈ ഘട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുമാകില്ല. ജനങ്ങള്‍ ഉപഭോഗം കുറച്ച് പ്രതിസന്ധി അതിജീവിക്കാന്‍ സഹകരിക്കണമെന്ന് വൈദ്യുതി ബോര്‍ഡ് അഭ്യര്‍ഥിച്ചു.
Syndicate content
Share/Bookmark